ഇന്ത്യന്‍ വകഭേദത്തിനെതിരെ ഈ വാക്‌സിനുകള്‍ ഫലപ്രദമാണ്

കോറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍, അസ്ട്രാസെനേക്കാ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് പഠന റിപ്പോര്‍ട്ട്. ഈ വാക്‌സിനുകളുടെ രണ്ട് ഡോസുകളും എടുത്തവര്‍ക്ക് ഇന്ത്യന്‍ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. യുകെ ആസ്ഥാനമായ ഏജന്‍സിയാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നാതിനാണ് ഇതിനെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്നത്.

അസ്ട്രാസെനക്കാ വാക്‌സിന്റെ ആദ്യ ഡോസ് എടുത്തശേഷം രണ്ടാം ഡോസ് എടുക്കുന്നതിനുള്ള കാലയളവ് 16 ആഴ്ചയില്‍ നിന്നും 12 ലേയ്ക്ക് കുറയ്ക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയാണ്. കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയപ്പോള്‍ വാക്‌സിനുകള്‍ ഇതിനെതിരെ ഫലപ്രദമാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ഈ ആശങ്കകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

കൊറോണയുടെ പുതിയ വകഭേദം ആദ്യം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഇതിനെ ഇന്ത്യന്‍ വകഭേദം എന്നു വിശേഷിപ്പിക്കുന്നതില്‍ ഇന്ത്യക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇന്ത്യന്‍ വകഭേദം എന്ന വാക്ക് എടുത്തുമാറ്റാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിരുന്നു. രോഗം ഉത്ഭവിച്ച രാജ്യമോ സ്ഥലമോ ആയി ചേര്‍ത്ത് ആ രോഗത്തിന്റെ പേര് പരാമര്‍ശിക്കുന്നത് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് തന്നെ എതിരാണ്.

മുന്‍പ് കോറോണയെ ചൈനീസ് വൈറസെന്നും വുഹാന്‍ വൈറസെന്നും വിശേഷിപ്പിച്ചത് ലോകാരോഗ്യസംഘടന തടഞ്ഞിരുന്നു. ഇന്ത്യന്‍ വകഭേദം എന്ന വിശേഷണത്തിലും ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Share This News

Related posts

Leave a Comment